District News
ഇരിട്ടി: സ്വന്തം മൊബൈലിൽ ഫോൺ നമ്പർ ഉപയോഗിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സെൽഫ് എന്യൂമറേഷൻ നടത്തി ദേശീയ സെൻസസ് പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
എന്യുമറേറ്റർമാരുടെ സഹായമില്ലതെ സെൻസസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് സെൽഫ് എന്യൂമറേഷൻ പ്രേത്സാഹിപ്പിക്കുന്നത്. ഡിജിറ്റലൈസേഷൻ മേഖലയിലെ വളർച്ചയും പങ്കാളിത്തവും ഉറപ്പാക്കലും കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വെബ്സൈറ്റിലൂടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കുടുംബവിവരങ്ങൾ ഇതിലൂടെ സമർപ്പിക്കാം.
മന്ത്രി സണ്ണി ജോസഫിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സെൻസസ് സ്ഥിതി വിവരക്കണക്ക് ഇൻവിജിലേറ്റർ കെ. വിജുല മന്ത്രിയുടെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തംഗം ജെയ്സൺ കാരക്കാട്ട്, ഇരിട്ടി തഹസിൽദാർ എസ്. മഞ്ജു, ഹെഡ് ക്വാട്ടേഴ്സ് തഹസിൽദാർ ജോമോൻ മാത്യു, പായം വില്ലേജ് ഓഫീസർ ആർ.പി. പ്രമോദ്, ക്ലാർക്ക് കെ. അഭിഷേക്, സിബിൻ സബാസ്റ്റ്യൻ എന്നിവരും സംബന്ധിച്ചു.
District News
ഇരിട്ടി: വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെല്ലാം പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടക്കമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റെന്ന് മന്ത്രി പറഞ്ഞു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ ജനറൽബോഡി യോഗവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ. സുധാകരൻ, ഇരിട്ടി മേഖലാ പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ, മേഖലാ സെക്രട്ടറി മൂസഹാജി, മേഖലാ ട്രഷറർ ജോൺ ജോഷ്വാ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ നാസർ തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. കുറ്റാന്വേഷണ മികവിന് ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ, സംസ്ഥാന മാധ്യമ പുരസ്കാരം ലഭിച്ച ഉൻമേഷ് പായത്ത്, വിരമിച്ച ചുമട്ടുതൊഴിലാളികൾ, ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കൾ എന്നിവരെ അനുമോദിച്ചു.
District News
കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വൈദ്യുത മന്ത്രി സണ്ണി ജോസഫിന് സ്വീകരണവും പഞ്ചായത്ത് പരിധിയിൽ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവും സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, മറ്റ് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്കുമാണ് 'എക്സലൻഷ്യ 2026 ' അവാർഡ് വിതരണം നടത്തിയത്. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം നിർവഹിച്ചു.
ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു നേടിയ റോസ് ജെനിഫർ, എ പ്ലസ് നേടിയ 48 വിദ്യാർഥികൾ, യുകെ കീലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലിഞ്ചു തോമസ്, അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാജി ജോസഫ് ആലുങ്കൽ, ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ ആൽബിന മരിയ പ്രിൻസ്, നാഷണൽ ക്വാളിറ്റി അഷ്വർഡ് സ്റ്റാൻഡേർഡ് യോഗ്യത നേടിയ മാവടി ആയുഷ് ആരോഗ്യ മന്ദിർ സബ് സെന്റർ ടീമം അംഗങ്ങൾ, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് നഴ്സ് വി.ടി. ശാലിനി എന്നിവരെ അവാർഡ് നല്കി ആദരിച്ചു.
ജില്ലാ പഞ്ചായത്ത്ംഗം ജെയ്സൺ കാരക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോയ് ജോർജ്, ഡോ. അതുൽ, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലാലി ജോസ്, സിന്ധു ചിറ്റേരി, ജിബിൻ ജെയ്സൺ, മിനി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ഇരിട്ടി: ടൗണിലെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്ദീപ്, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പല സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ചരൾ മുടയരിഞ്ഞിയിലെ ഈന്തുംകുഴിയിൽ ബിജേഷിന്റെ വീട്ടിലെ ബാത്റൂമിൽ നിന്നും രാജവെമ്പാലയെ പിടികൂടി.
വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടാണ് പാമ്പിനെ പിടികൂടിയത്. ഫൈസൽ പിടികൂടുന്ന 121-ാമത്തെ രാജവെമ്പാലയാണിത്. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
District News
ചെമ്പേരി: മലയോര ഹൈവേയിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പാതിവഴിയിൽ നിർത്തിവച്ച് കരാറുകാരൻ പിന്മാറിയതുമൂലം ചെമ്പേരി ടൗണിൽ ഗതാഗത തടസം രൂക്ഷമാകുന്നു. വീതി കുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് വർധിക്കാനിടയായത്.
ഇതിനെതിരേ പരാതി ഉയർന്നതോടെ കുടിയാന്മല പോലീസിന്റെ നിർദേശപ്രകാരം ഏരുവേശി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ റോഡരികിൽ വിവിധ ഭാഗങ്ങളിൽ ‘നോ പാർക്കിംഗ് 'ബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. എന്നാൽ ഈ നിർദേശങ്ങൾ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരേ പോലീസ് പിഴ ചുമത്തുകയാണിപ്പോൾ.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ വാഹന ഉടമകൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർഥിച്ചു. കേരള പോലീസിന്റെ ട്രാഫിക് നിയന്ത്രണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ‘ശുഭയാത്ര' സംവിധാനത്തിലൂടെ അനധികൃത പാർക്കിംഗിനെതിരേ പൊതുജനങ്ങൾക്കും പരാതി നൽകാം.
പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്ന ഫോട്ടോ, റിപ്പോർട്ട് ചെയ്യുന്ന സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തി 9747001099 എന്ന ശുഭയാത്ര വാട്സ് ആപ് നമ്പറിലേക്ക് അയച്ചാൽ വാഹനത്തിന്റെ ആർസി ഉടമയ്ക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെയും വൈകുന്നേരവും സ്കൂൾ വിദ്യാർഥികൾ സഞ്ചരിക്കുന്ന തിരക്കേറിയ സമയങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സാധ്യമെങ്കിൽ സ്ഥിരമായി ഗതാഗത നിയന്ത്രണത്തിന് മുമ്പുണ്ടായിരുന്ന ഹോം ഗാർഡിനെ നിയോഗിക്കണമെന്നും വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.
District News
നടുവിൽ: മലയോര ഹൈവേയിൽ കരുവഞ്ചാലിനും നടുവിലിനും ഇടയിൽ താവുകുന്നിൽ ഭാരവാഹനങ്ങൾ റോഡിൽ കുടുങ്ങുന്നതു പതിവാകുന്നു. ഇന്നലെ പുലർച്ചെ ബംഗളൂരുവിൽ നിന്നും ചെറുപുഴ ഭാഗത്തേക്ക് ജൽജീവൻ മിഷൻ പദ്ധതിക്കു വേണ്ടി കൂറ്റൻ ഇരുമ്പു പൈപ്പുകൾ കൊണ്ടു പോകുന്ന വലിയ ലോറി റോഡിന് കുറുകെ താഴ്ചയിലേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം നേരെയാക്കി യാത്ര തുടർന്നത്.
സ്ഥിരം അപകടങ്ങൾ നടക്കുന്ന ഒരു പ്രദേശം കൂടിയാണിത്. 2022 ൽ മലയോര ഹൈവേ ഉദ്ഘാടനം ചെയ്തതിനുശേഷം ഇവിടെ വളവുകളിൽ 100 ലേറെ വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ മൂന്നുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മലയോര ഹൈവേയുടെ നിർമാണത്തിലെ അപാകതകളാണ് ഇവിടെ സ്ഥിരം അപകട മേഖലയായി മാറിയതിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വലിയ കയറ്റവും വളവുകളും റോഡിന്റെ ഒരുഭാഗത്ത് 30 അടിയിലേറെ താഴ്ചയുമുള്ള മേഖലയാണിത്. നടുവിൽ താവുകുന്ന് കവലയിൽ നിന്നും താവുകുന്ന് തോട് വരെയുള്ള ഏകദേശം ഒരുകിലോമീറ്റർ പ്രദേശത്താണ് നിരന്തരം അപകടക്കെണിയായി മാറിയിരിക്കുന്നത്. ഇവിടെ ജനവാസം കുറഞ്ഞ സ്ഥലം ആയതിനാൽ രാത്രികാലത്തും മറ്റും വാഹനാപകടം നടന്നാൽ നാട്ടുകാർ വിവരമറിയുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും തടസം ഉണ്ടാകുന്നു.
പ്രദേശത്ത് തെരുവ് വിളക്കുകൾ എണ്ണത്തിൽ കുറവാണ്. ഉള്ളവ തന്നെ കത്തുന്നില്ല. വെളിച്ചക്കുറവു കാരണം അന്യദേശങ്ങളിൽ നിന്ന് എത്തുന്ന ഡ്രൈവർമാർക്ക് റോഡിൽ വ്യക്തമായ കാഴ്ച കിട്ടുന്നതിന് തടസമാകുന്നു. റോഡിലേക്ക് തള്ളി നിൽക്കുന്ന മരച്ചില്ലകളും റോഡരികിലെ പൊന്തക്കാടുകളും ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അപകടങ്ങൾ നടക്കുന്ന വേളയിൽ ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ ഉണ്ടാവുമെങ്കിലും ഉത്തരവാദിത്തപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. ഗ്രാമപഞ്ചായത്ത് അധികൃതർ തെരുവുകള്‍ കത്തിക്കുന്നതിനും റോഡരികിലെ കാടുവെട്ടിത്തെളിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെടുന്നു.
District News
പയ്യന്നൂര്‍: പുന്നക്കടവ് പാലക്കോട് റോഡിലെ കുറുംകടവ് കായല്‍ കഫേക്ക് സമീപത്തെ തകര്‍ന്ന കലുങ്ക് തകര്‍ന്ന സംഭവത്തില്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് സ്ഥലം സന്ദര്‍ശിച്ചു. എത്രയും വേഗത്തില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പിഡബ്ല്യുഡി എന്‍ജിനിയറുടെ ഉറപ്പ്.
രാമന്തളി പഞ്ചായത്തിലെ പ്രധാന റോഡായ പുന്നക്കടവ്- പാലക്കോട് റോഡിലെ കുറുങ്കടവ് കായല്‍ കഫേക്ക് സമീപത്തെ കലുങ്ക് കഴിഞ്ഞ ദിവസം തകര്‍ന്ന് താഴ്ന്നതിനെത്തുടര്‍ന്ന് ബസുകൾ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ രാമന്തളി സെന്‍ട്രല്‍ വഴിയാണു സര്‍വീസ് നടത്തുന്നത്.
ഇതുമൂലം കുന്നത്തെരു മുതല്‍ കുന്നരു മില്ല് വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്. രണ്ടു ദിവസമായിട്ടും പരിഹാര നടപടികള്‍ കാണാത്തതിനെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്. സിപിഎം രാമന്തളി ലോക്കല്‍ കമ്മിറ്റി സംഭവത്തില്‍ പ്രതിഷേധിച്ചു.
വിവരമറിഞ്ഞ് വി. കുഞ്ഞികൃഷ്ണന് എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് എൻജിനീയറുമായി ബന്ധപ്പെട്ട് മഴ ശക്തമായാല്‍ പ്രതിസന്ധി രൂക്ഷമാവുമെന്നതിനാല് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് എത്രയും വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് എൻജിനിയര്‍ ഉറപ്പുനല്‍കിയത്.
District News
ആലക്കോട്: ആലക്കോട് മൃഗാശുപത്രിയിൽ മാസങ്ങളായി സ്ഥിരം ഡോക്ടറില്ലാത്തത് കന്നുകാലി കർഷകർക്ക് ദുരിതമാകുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ വിരമിച്ചതിന് ശേഷം സ്ഥിര ഡോക്ടറെ നിയമിക്കാതെ വന്നതോടെയാണ് മൃഗാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഡോക്ടറുടെ സേവനമുള്ളത്.
ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താത്കാലിക ചുമതല. ക്ഷീര കർഷകർ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ ആളുകൾ വളർത്ത് മൃഗങ്ങളുടെ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്ന് തുടങ്ങി വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ആശുപത്രിയാണിത്. സ്ഥിര ഡോക്ടറില്ലാതെ വന്നതോടെ മൃഗാശുപത്രിയെ ആശ്രയിക്കുന്നവർ ഏറെ ദുരിതത്തിലാണ്.
വാഹനങ്ങളിലും മറ്റും വളർത്തുമൃഗങ്ങളുമായി എത്തുന്നവർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് ഡോക്ടറില്ലെന്ന് അറിയുന്നത്. മൃഗ സംരക്ഷണവകുപ്പ് സ്ഥിരം ഡോക്ടറെ നിയമിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മുള്ളേരിയ: ബെള്ളൂർ പഞ്ചായത്തിലെ കുളദപ്പാറയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെ കൃഷിയിടത്തിൽ. വീരമൂലയിലെ സൂര്യനാരായണ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് പത്തിലേറെ കാട്ടുപോത്തുകൾ ഇറങ്ങിയത്.
നേരത്തേ കാട്ടാനകളും കാട്ടുപോത്തുകളും ഇറങ്ങുന്നത് പതിവായിരുന്നതിനാൽ ഇവിടെ വനാതിർത്തിയിൽ ഒമ്പത് കിലോമീറ്റർ നീളത്തിൽ സൗരോർജവേലി നിർമിച്ചിരുന്നു. എന്നാൽ മതിയായ സംരക്ഷണമോ അറ്റകുറ്റപണികളോ ഇല്ലാത്തതുമൂലം ഇപ്പോൾ വേലിയുടെ പല ഭാഗങ്ങളിലും ചാർജില്ലാതായതാണ് വീണ്ടും കാട്ടുപോത്തുകൾ എത്താൻ കാരണമായതെന്ന് കർഷകർ പറയുന്നു.
വേലി പ്രവർത്തനക്ഷമമാക്കിയില്ലെങ്കിൽ വരുംദിവസങ്ങളിൽ കൃഷിനാശം വർധിക്കുമെന്നാണ് ആശങ്ക.
District News
കാസർഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതോടുകൂടി സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെഎസ്ആര്‍ടിസി ഓടാത്ത ഉള്‍പ്രദേശങ്ങളിലെ വനിതാ യാത്രക്കാര്‍ പോലും ദേശീയപാതയിലെത്തുന്നതുവരെ മാത്രം ടിക്കറ്റെടുത്ത് സ്വകാര്യ ബസുകളില്‍ കയറി അതിനുശേഷം കെഎസ്ആര്‍ടിസിയില്‍ പോവാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ ഭാഗങ്ങളിലും സ്വകാര്യ ബസുകളുടെയും വരുമാനം കുറയുന്ന അവസ്ഥയാണ്. ഇപ്പോള്‍ ദൈനംദിന വരുമാനത്തിൽ 1500 മുതല്‍ 3000 രൂപ വരെയാണ് ഒരു ബസ് ഉടമയ്ക്ക് നഷ്ടം സംഭവിക്കുന്നത്. പുതിയ ബജറ്റ് പ്രകാരം റോഡ് ടാക്സ് ഇനത്തില്‍ കുറഞ്ഞുകിട്ടുന്നത് ഒരു ദിവസം 150 രൂപ മാത്രമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, ടി.എസ്. കാർത്തിക് രാജ്, പി.എ. മുഹമ്മദ് കുഞ്ഞി, പി. ചന്ദ്രശേഖര, ബി. രത്നാകര ആൾവ എന്നിവര്‍ പങ്കെടുത്തു.
District News
കാഞ്ഞങ്ങാട്: നാലു ക്രിമിനൽ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. അജാനൂർ കൊളവയൽ ഇട്ടമ്മൽ സ്വദേശി കെ.എം. അഹമ്മദ് അഫ്സലിനെയാണ് (32) ഹൊസ്ദുർഗ് പോലീസ് അറസ്റ്റ്ചെയ്തത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് പ്രതിക്കെതിരേ കരുതൽ തടങ്കൽ ഉത്തരവിറക്കിയത്.
നരഹത്യാശ്രമം, മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. ദിനേശൻ, എസ്ഐ ടി. നീതു, എഎസ്ഐ എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ് കുമാർ, ഇ.കെ. ധനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കർശന സുരക്ഷയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
District News
തൃശൂർ: 22 വർഷംമുന്പു തുടങ്ങിയ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരണത്തിനു ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതു യാത്രക്കാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി. അയ്യന്തോളിൽ കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ റോഡുപണി എത്രയും വേഗം ആരംഭിച്ച് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഘട്ടംഘട്ടമായി നടന്നുവന്ന മോഡൽ റോഡ് പണി അവസാനമായി നിർത്തിവച്ചതു പത്തുവർഷംമുന്‍പാണ്. തുടർപണികൾക്കായി ആറുവർഷംമുന്പ് സർക്കാർ ഭരണാനുമതിയും 20 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും വർഷങ്ങൾ നിരവധി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കേസുകളോ പരാതികളോ ഇല്ലാതിരുന്നിട്ടും റോഡുപണി പൂർത്തിയാകാതെ നീളുകയായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ ഭാഗത്തു പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
രണ്ടു കിലോമീറ്റർ മാത്രമുള്ള അയ്യന്തോളിലെ കോൺവെന്റ് മുതൽ പുഴയ്ക്കൽ പാടംജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും.
ബജറ്റിൽ തുക അനുവദിച്ച വേളയിൽ ഈ ഭാഗത്തെ മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎൽഎമാരും വ്യക്തിപരമായ താല്പര്യം കാണിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.
District News
തൃശൂർ: പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയംശുശ്രൂഷയാണ് വായന. ആശുപത്രികൾ അനുഭവങ്ങളുടെ ഖനിയാണ്, അതിനാൽ വായന പ്രോത്സാഹിപ്പിക്കാൻ നല്ല ശ്രമം വേണമെന്നു സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വായനവാരാഘോഷങ്ങളും പി.എൻ. പണിക്കർ അനുസ്മരണവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമലയിലെ വിവിധ കോളജുകളിലെയും ഓഫീസുകളിലെയും നല്ല വായനക്കാർക്കുള്ള പദ്മഭൂഷൺ ഫാ. ഗബ്രിയേൽ സിഎംഐ അവാർഡുകളും അഖില കേരളാടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കായി നടത്തിയ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അമല ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പേരിഞ്ചേരി അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി സർവകലാശാല മുൻ ലൈബ്രേറിയൻ ഡോ.ഇ.കെ. മോഹൻലാൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കാർഷിക സർവകലാശാല ചീഫ് ലൈബ്രേറിയൻ ഡോ.എൻ.ബി. നിഷ വായനപ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽമാരായ ഡോ. റെന്നിസ് ഡേവിസ്, ഷീബ ഭാസ്കർ, സിസ്റ്റർ മിനി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, വിദ്യാർഥിപ്രതിനിധികളായ ഡോൺ തോമസ്, സോനു സൂസൻ അബി, ടി.എസ്. അമൽ, ആൽവ മേരി ചാക്കോ, വി.കെ. അജ്നാൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ്, സീനിയർ ലൈബ്രേറിയൻ ഗ്ലാഡിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
അമല മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, മെഡിക്കൽ സ്റ്റുഡൻസ് കൗൺസിൽ അരോഹ, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനവാരാഘോഷം നടത്തിയത്.
തിങ്കളാഴ്ച നടക്കുന്ന "വായനയും മനഃശാസ്ത്രവും' എന്ന വിഷയത്തിലുള്ള സെമിനാർ മനഃശാസ്ത്ര വിഭാഗം പ്രഫസറും വകുപ്പുമേധാവിയുമായ ഡോ. പി.കെ. പ്രീതിമേനോൻ, ചീഫ് ലൈബ്രേറിയൻ പ്രഫ.ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ നയിക്കും.
District News
തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയുടെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനത്തോടനുബന്ധിച്ച് നാലാമത് അഖിലകേരള ബൈബിൾ സംഗീതോത്സവം പള്ളി അങ്കണത്തിൽ അരങ്ങേറി. സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. വിയ്യൂർ പള്ളി വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. പോൾ പൂവത്തിങ്കൽ, കൈക്കാരൻ വിൻസ് തറയിൽ, ഫാ. ആൻജോ പുത്തൂർ, ഡീക്കൻ ബിബിൻ തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിനുശേഷം വിയ്യൂർക്കാരും സംഗീതജ്ഞരുമായ ഫാ.ഡോ. പോൾ പൂവത്തിങ്കലും ഫാ. ആൻജോ പുത്തൂരും ചേർന്നു ബൈബിൾ സംഗീതക്കച്ചേരി അവതരിപ്പിച്ചു. പ്രഫ. അബ്ദുൽ അസീസ് (വയലിൻ), രാമക്കൽമേട് കലൈനാഥ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളം അവതരിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നു വന്ന സംഗീതജ്ഞരും സംഗീതാർച്ചന നടത്തി.
District News
ഇരിങ്ങാലക്കുട: മാപ്രാണത്ത് കെഎസ്ഇബി അറ്റകുറ്റപ്പണി ജോലിക്കിടെ ലൈന്മാന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര അശ്രദ്ധയുണ്ടായെന്നാരോപിച്ച് പോലീസില്‍ പരാതി.
കരുവന്നൂര്‍ മേജര്‍ സെക്ഷനിലെ ലൈന്മാനായ ആറാട്ടുപുഴ സ്വദേശി മനോജ്(48) മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണംനടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മൂര്‍ക്കനാട് സ്വദേശി അഡ്വ. പ്രമോദ് ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കിയത്.
പരാതിയില്‍ പറയുന്നതനുസരിച്ച്, അപകടംനടന്ന വൈദ്യുതിക്കാലില്‍ സ്ഥാപിച്ചിരുന്ന ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് കൃത്യമായി പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിരുന്നില്ല. സ്വിച്ചിന്റെ ഇന്സുലേഷന് ഭാഗങ്ങള്നശിച്ച് തുരുമ്പെടുത്ത നിലയിലായിരുന്നുവെന്നും ഇത് അപകടസാധ്യത വര്ധിപ്പിച്ചിരുന്നുവെന്നുമാണ് ആരോപണം. സാധാരണയായി വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ജോലിക്കായി പെര്മിറ്റെടുത്തശേഷം ബന്ധപ്പെട്ട ലൈനിലേക്കുള്ള വൈദ്യുതി വിതരണം സബ് സ്റ്റേഷനില്‍നിന്ന് പൂര്‍ണമായും വിച്ഛേദിക്കണം. തുടര്‍ന്ന് ഓപ്പണ്‍ ബ്രേക്കര്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി പ്രവാഹം പൂര്‍ണമായും നിലച്ചതായി ഉറപ്പുവരുത്തുകയുംവേണം.
ഇതിനുശേഷമേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ വൈദ്യുതിക്കാലില്‍ കയറി അറ്റകുറ്റപ്പണികള്‍ നടത്താവൂ. എന്നാല്‍ ഈ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതാകാമെന്നാണ് പരാതിയിലുള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മനോജിന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അപകടത്തിന് കാരണമായ സാഹചര്യങ്ങള്‍, സുരക്ഷാ നടപടികള്‍ പാലിച്ചിരുന്നോയെന്നത്, ഉപകരണങ്ങളുടെ പരിപാലനത്തില്‍ വീഴ്ച ഉണ്ടായിരുന്നോയെന്നത് എന്നിവ അന്വേഷിക്കണമെന്നാണ് ആവശ്യം.
District News
ചാലക്കുടി: കഴിഞ്ഞ 10 വർഷമായി നിർമാണം പൂർത്തീകരിക്കാനാവാതെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക മന്ദിരം നശിക്കുന്നു.
പനമ്പിള്ളി ജന്മശതാബ്ദി ഫൗണ്ടേഷനാണ് മുൻ തിരു - കൊച്ചി മുഖ്യമന്തിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ചാലക്കുടിക്കാരനായ പനമ്പിള്ളിയുടെ സ്മാരകനിർമാണം ആരംഭിച്ചത്. ദേശീയപാതയ്ക്കരികിൽ സൗത്ത് ജംഗ്ഷനു സമീപം സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്താണ് കെട്ടിടനിർമാണം ആരംഭിച്ചത്. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ മുമ്പ് അനാഛാദനംചെയ്ത പ്രതിമ ഇവിടെ സ്ഥാപിക്കുകയുംചെയ്തു. എന്നാൽ കെട്ടിടനിർമാണം പൂർത്തീകരിക്കാൻകഴിഞ്ഞില്ല.
കെട്ടിട നിർമാണത്തിനെതിരേ ചിലർ പരാതിയുമായി വന്നതോടെയാണ് നിർമാണം നിലച്ചത്. കെട്ടിട നിർമാണം പൂർത്തികരിച്ചുവെങ്കിലും പരാതിയുള്ളതിനാൽ നഗരസഭ കെട്ടിട നമ്പർ നൽകിയില്ല.
ഇപ്പോൾ കെട്ടിടം നാശത്തിന്റെ വക്കിലാണ്. കെട്ടിടമുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചു. ജന്മശതാബ്ദി ഫൗണ്ടേഷന്റെ പ്രവർത്തനവും നിർജീവമാണ്.
പനമ്പിള്ളി ജന്മദിനത്തിലും ചരമദിനത്തിലും പനമ്പിള്ളി പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണംനടത്തുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന ബജറ്റിൽ പനമ്പിള്ളി സ്മാരകത്തിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് മറ്റൊരു പദ്ധതിയാണ്.
District News
കൊരട്ടി: സംസ്ഥാനത്ത് ഷിഗെല്ല, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ കൊരട്ടി ഗ്രാമപഞ്ചായത്തിന്റെയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിലും കാറ്ററിംഗ് സെന്ററുകളിലും സംയുക്ത മിന്നൽ പരിശോധനനടത്തി.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മഴക്കാല രോഗവ്യാപനം തടയുന്നതിനുമായാണ് പരിശോധന ശക്തമാക്കിയത്. പരിശോധനയിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതിരിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയുംചെയ്ത രണ്ട് സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. ആവശ്യമായ നിർദേശങ്ങളും മുന്നറിയിപ്പും സ്ഥാപന ഉടമകൾക്ക് നൽകി.
ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ്, പാചക സ്ഥലങ്ങളിലെ ശുചിത്വം, മാലിന്യ നിർമാർജന സംവിധാനം, കുടിവെള്ളത്തിന്റെ സുരക്ഷ, തൊഴിലാളികളുടെ ഹെൽത്ത് കാർഡ് എന്നിവയും സംഘം വിലയിരുത്തി. രോഗവ്യാപന സാഹചര്യത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിന് കൂടുതൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. മനോജിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരായ കെ.കെ. ബിജു, പി.ഡി. ഷാജി, കെ.എസ്. സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
District News
തൃശൂർ: നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും നിർമാണത്തിനുമായി ബജറ്റിൽ വകയിരുത്തിയത് മൊത്തം 301 കോടി. ഇതിനുപുറമെ മുൻസർക്കാരിന്റെ കാലയളവിൽ ഭരണാനുമതി ലഭിച്ച മുഴുവൻ പദ്ധതികൾക്കും ബജറ്റിൽ ഭരണാനുമതിയുണ്ട്.
തൃശൂർ സെന്റ് തോമസ് കോളജ് റോഡ് - കിഴക്കുംപാട്ടുകര പിഡബ്ല്യുഡി റോഡ്- 50 കോടി, അശ്വി
നി- പാട്ടുരായ് ക്കൽ- പൂങ്കുന്നം ജംഗ്ഷനുകളെ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമാണം 150 കോടി, മുണ്ടുപാലം ജംഗ്ഷൻ സമഗ്രവികസനം, ആധുനിക ട്രാഫിക് സി ഗ്നലിംഗ് സംവിധാനം - അഞ്ചു കോടി, തൃശൂർ - മണ്ണുത്തി മോഡൽ റോഡ് - പത്തുകോടി, പൂങ്കുന്നം ജംഗ്ഷൻ സമഗ്രവികസനം- അഞ്ചുകോടി, പുല്ലഴി - വെങ്കിടങ്ങ് റോഡ് - അഞ്ചു കോടി, എംജി റോഡ് നവീകരണം, റോഡ് വീതി വർധിപ്പിക്കൽ, ആധുനിക നടപ്പാതകൾ, ഡ്രെയിനേജ് സംവിധാനം, തെരുവുവിളക്കുകൾ എന്നിവയ്ക്കു 15 കോടി, പടിഞ്ഞാ റെകോട്ട ഫ്ലൈഓവർ- 60 കോടി, തൃശൂർ - അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് - ഒരുകോടി എന്നിങ്ങനെയാണു തുക വകയിരുത്തിയിട്ടുള്ളത്.
District News
തൃശൂർ: അമല, ജൂബിലി ആശുപത്രികളിൽ തുടരുന്ന യുഎൻഎ സമരം അധാർമികമാണെന്നു തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലിന്റെയും വൈദികസമിതിയുടെയും സംഘടനാ ഏകോപനസമിതിയുടെയും സംയുക്തയോഗം കുറ്റപ്പെടുത്തി.
നഴ്സുമാർക്കു നിലവിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകിവരുന്ന അമല, ജൂബിലി ആശുപത്രികൾക്കെതിരേ മാത്രം സമരം നടത്തുന്ന യുഎൻഎ നേതാക്കളുടെ നടപടി ദുരുദ്ദേശ്യപരമാണ്. സമരത്തിന്റെ മറവിൽ അതിരൂപതയെയും അതിരൂപതാ നേതൃത്വത്തെയും വിശ്വാസിസമൂഹത്തെയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടി യാതൊരു നിലയ്ക്കും അംഗീകരിക്കാനാവില്ല. സർക്കാർപ്രഖ്യാപനം വരുമ്പോൾ അതിനനുസൃതമായി ശമ്പളപരിഷ്കരണം നടപ്പിലാക്കാമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ നിലപാടിനോടു നിഷേധാത്മകസമീപനം സ്വീകരിക്കുന്ന യുഎൻഎ നേതാക്കളുടെ നടപടി തികച്ചും അപലപനീയമാണ്. വേതനപരിഷ്കരണത്തിനുവേണ്ടി സർക്കാർ സംവിധാനങ്ങളോടാണ് സമരംചെയ്യേണ്ടതെങ്കിലും, മാനേജ്മെന്റുകൾക്കെതിരേ ഇത്തരത്തിൽ സമരവുമായി മുന്നോട്ടുപോകുന്നതു സംശയങ്ങൾക്കു ബലമേകുന്നു.
മിഷൻ ആശുപത്രികളായി നിലകൊള്ളുന്ന, പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിക്കുന്ന ജൂബിലി, അമല ആശുപത്രികളെ തകർത്ത് തൃശൂരിലേക്കു കടന്നുവരുന്ന കോർപറേറ്റ് ആശുപത്രികൾക്കു വഴിയൊരുക്കുന്നതിനാണ് സമരക്കാർ ശ്രമിച്ചുവരുന്നതെന്നു യോഗം കുറ്റപ്പെടുത്തി. ഏതു സാഹചര്യത്തിലും ജൂബിലി, അമല ആശുപത്രികളെ സംരക്ഷിക്കാൻ അതിരൂപതയിലെ വിശ്വാസിസമൂഹം ശക്തമായി നിലകൊള്ളുമെന്നും ആവശ്യമെങ്കിൽ പ്രതിരോധപോരാട്ടങ്ങൾക്കായി നിരത്തിലിറങ്ങുമെന്നും യോഗം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു.
അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അമല ആശുപത്രി ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ എന്നിവർ നിലവിലുള്ള സ്ഥിതിഗതികൾ വിശദീകരിച്ചു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ചർച്ചകൾക്കു നേതൃത്വം നൽകി. വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ്, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, ഷെവ. കെ.എം. ഫ്രാൻസീസ്, ഷെവ. ബിജു കുണ്ടുകുളം, പി.ഐ. ലാസർ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: പൂങ്കുന്നം എംഎൽഎ റോഡിലുള്ള പാറമേക്കാവ് വിദ്യാമന്ദിർ സ്കൂളിൽ മോഷണം. നാലുലക്ഷം രൂപ നഷ്ടപ്പെട്ടു. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെ ഓഫീസ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പുലർച്ചെ രണ്ടുപേർ സ്കൂളിലെ കാന്റീൻവഴി സ്കൂളിനകത്തു കടന്നു മോഷണം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കാമറയിൽ വ്യക്തമാണ്. ഇതു കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം.
സിറ്റി പോലീസ് കമ്മീഷണർക്കു കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട അന്‍പതോളംപേരെ ഇതുവരെ പോലീസ് ചോദ്യംചെയ്തു. പ്രതികളെക്കുറിച്ച് പോലീസിനു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണു സൂചന.
District News
തൃശൂർ: ബജറ്റ് പ്രഖ്യാപനമായതോടെ, നഗരമധ്യത്തിലെ പച്ചത്തുരുത്തായ, ചെമ്പൂക്കാവിലെ ചരിത്രപ്രസിദ്ധമായ തൃശൂർ മ്യൂസിയം- മൃഗശാല കോമ്പൗണ്ട് സസ്യോദ്യാനവും വിശ്രമകേന്ദ്രവുമായി വിനോദസഞ്ചാരകേന്ദ്രമാകാൻ ഒരുങ്ങുന്നു.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 2022-23ൽ തൃശൂരിൽ പുതിയൊരു സംസ്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലം സംബന്ധിച്ചു വ്യക്തതയുണ്ടായിരുന്നില്ല. യുഡിഎഫിന്റെ ആദ്യ ബജറ്റിലാണ് 20 കോടി വകയിരുത്തി മൃഗശാലയുടെ പേരെടുത്തുപറഞ്ഞുള്ള നിർണായകപ്രഖ്യാപനമുണ്ടായത്.
മൃഗശാല പുത്തൂരിലെ പുതിയ വൈൽഡ്ലൈഫ് സഫാരി പാർക്കിലേക്കു പൂർണമായി മാറിയ സാ
ഹചര്യത്തിലാണ് ചെമ്പൂക്കാവിലെ വിസ്തൃതമായ ഭൂമി പ്രകൃതിഭംഗി ഒട്ടുംചോരാതെ സംരക്ഷിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റാതെയും പുതിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കാതെയും കോന്പൗണ്ടിനകം ഹരിതാഭമായ സസ്യോദ്യാനമായും വിശ്രമകേന്ദ്രമായും നിലനിർത്തുകയാണു ലക്ഷ്യം. ഇതോടെ മൃഗശാലാ കോമ്പൗണ്ടിന്റെ വികസനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ചിരുന്ന വിപുലമായ മ്യൂസിയം പദ്ധതിയും യാഥാർഥ്യമാകും. ഇതിനായുള്ള പ്രാരംഭനടപടികൾ നേരത്തേത്തന്നെ ആരംഭിച്ചിരുന്നു.
വൃക്ഷനിബിഡവും ജൈവസന്പുഷ്ടവുമായ 80 സെന്റ് സ്ഥലത്താണ് മൃഗശാല പ്രവർത്തിച്ചിരുന്നത്. മൃഗശാല, കാഴ്ചബംഗ്ലാവ് പ്രദേശത്തെ മൊത്തം ഭൂവിസ്തൃതി 14.07 ഏക്കറാണ്. ഇതിന്റെ 2.31 ശതമാനം പ്രദേശത്തു കെട്ടിടങ്ങളാണ്. ബാക്കിയുള്ള 10.43 ഏക്കർ ഭൂമി പച്ചത്തുരുത്താണ്.
തൃശൂർ നഗരത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഈ പച്ചത്തുരുത്ത് അത്യന്താപേക്ഷിതമാണെന്നും മൃഗശാല പുത്തൂരിലേക്കു മാറ്റുന്പോൾ പച്ചപ്പുകൾ നിലനിർത്തി സംരക്ഷിക്കണമെന്നും പ്രകൃതിസ്നേഹികളും തൃശൂർനിവാസികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
District News
കാഞ്ഞിരപ്പുഴ: സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളേയും സംഘത്തിലെ മുതിർന്ന സഹകാരികളേയും ആദരിച്ചു.
സംഘം പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെതന്നെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കാഞ്ഞിരപ്പുഴ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റിയെന്നും ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികൾ അണിചേരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം വൈസ് പ്രസിഡന്റ് സി. അച്യുതൻ ആമുഖപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബർ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബിജി ടോമി, മുഹമ്മദ് നവാസ്, പഞ്ചായത്ത് മെംബർ പി.എസ്. ഹുസൈൻ, അബൂബക്കർ ബാവിക്ക, സി.ടി. അലി, പി.കെ. അബ്ദുൾ ലത്തീഫ്, അഷറഫ് അലി എന്ന മണി, ഫിറോസ് ബാബു, മുഹമ്മദ് ഗിസാൻ, ബാലചന്ദ്രൻ, പി. സുദേവൻ,അബ്ദുറഹ്്മാൻ, സി.ടി. മൊയ്തു, ശശികുമാർ, ജിൻസി ജേക്കബ്, സൈനബ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി എബിൻ വർഗീസ് നന്ദി പറഞ്ഞു.
District News
പാലക്കാട്: ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവർക്ക് ഇഷ്ടപ്പെട്ട വ്യത്യസ്തങ്ങളായ ജേഴ്സികൾ അണിഞ്ഞുകൊണ്ട് സ്കൂളിൽ അണിനിരന്നു.
സ്കൂൾ മാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ വേൾഡ് കപ്പിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ് എന്നിവർ കുട്ടികൾക്കു നിർദേശങ്ങൾ നൽകി. സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വിദ്യാർഥികളിൽ കായികബോധവും കൂട്ടായ്മയും വളർത്തുന്നതിനും ലോക ഫുട്ബോൾ മാമാങ്കത്തിന്റെ ആവേശം പങ്കുവയ്ക്കുന്നതിനും സഹായകമായി.
അസിസ്റ്റന്റ് മാനേജർ ഫാ. ആശിഷ് പെരുംപുഴയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
District News
പാലക്കാട്: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
എട്ടു മാസമായി കുടിശികയായ മിനിമം വേതനം, നാലു വർഷമായി കുടിശിക നിൽക്കുന്ന ഉത്പാദന പ്രോത്സാഹന വേതനം എന്നിവ ഉടൻ അനുവദിക്കുക, ജോലി ചെയ്യാനാവശ്യമായ അസംസ്കൃത സാധനങ്ങൾ മുടങ്ങാതെ വിതരണം ചെയ്യുക, ചെയ്ത ജോലിക്കുള്ള വേതനം കൃത്യമായി വിതരണം ചെയ്യുക, തൊഴിലാളികളുടെ മക്കൾക്ക് നല്കി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉടൻ നല്‍കുക, ഖാദി സ്ഥാപനങ്ങളുടെ റിബേറ്റ് കുടിശിക കൊടുത്തു തീർക്കുക തുടങ്ങിയവയാണ് ഇതര ആവശ്യങ്ങൾ.
സർവോദയ സംഘം സ്റ്റാഫ് ആൻഡ് ഖാദി ആർട്ടിസാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ. ചന്ദ്രൻ, ടി.വി. പ്രമീള, പി. വിദ്യ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
കോയമ്പത്തൂർ: സായിബാബ കോളനി ലിസ്യു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി കാബിനറ്റ് ഉദ്ഘാടനം വർണാഭമായി. സ്കൂൾ കറസ്പോണ്ടന്റ് ഫാ. തോമസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ആൻസൺ പാണേങ്ങാടൻ നേതൃത്വം നൽകി. കോയമ്പത്തൂരിലെ സിആർപിഎഫ് സെൻട്രൽ ട്രെയിനിംഗ് കോളജിലെ ഡെപ്യൂട്ടി കമാൻഡന്റ് വിനോജ് ജോസഫ് മുഖ്യാതിഥിയായിരുന്നു.
10, 12 പൊതു പരീക്ഷകളിൽ വിജയിച്ചവരെ മാതാപിതാക്കളോടൊപ്പം ആദരിച്ചു. 10, 12 ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെയും അഭിനന്ദിച്ചു. 10, 12 ക്ലാസുകളിലെ ഉന്നത വിജയികൾക്ക് ലിസ്യു അലുമ്നി അസോസിയേഷൻ പ്രത്യേക അവാർഡുകളും നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. സിഫിൻ ലേസർ, പിടിഎ പ്രസിഡന്റ് ഡോ. ധീരജ് പ്രേംകുമാർ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രാകേഷ് മേനോൻ പങ്കെടുത്തു.
District News
കോയമ്പത്തൂർ: കോയമ്പത്തൂരിൽ സോളാർപ്ലാന്റ് പരിസരത്ത് നെറ്റ്മീറ്റർ സ്ഥാപിക്കാൻ അനുമതി നൽകുന്നതിന് 90, 000 രൂപ കൈക്കൂലി വാങ്ങിയതിനു വൈദ്യുതി ബോർഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തെളിവുസഹിതം അറസ്റ്റിൽ. കോയന്പത്തൂർ സ്വദേശിയായ ദീപൻ എന്നയാൾ നൽകിയ പരാതിയെ തുടർന്ന് ജില്ലാ അഴിമതി വിരുദ്ധ പോലീസ് നടത്തിയ റെയ്ഡിലാണ് എൻജിനീയർ എം. കതിർവേൽ കുടുങ്ങിയത്.
District News
കൊല്ലങ്കോട് : കാളികുളമ്പ് , ചീരണി ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടെത്തിയ സ്ഥലത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ച് പത്തുദിവസമായിട്ടും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.
ആർആർടി സംഘം പകലും രാത്രിസമയങ്ങളിലും സ്ഥലത്ത് നിരീക്ഷണം നടത്തിവരികയാണ്.
പുലിയെ കാണപ്പെട്ട സ്ഥലത്തിനു സമീപം വനമേഖലയാണ്. ഈ സ്ഥലത്ത് വനപാലകസംഘം പടക്കംപൊട്ടിച്ചു വരുന്നതിനാൽ പകൽസമയത്ത് വനത്തിൽകയറി രാത്രിസമയത്ത് ചീരണി ഭാഗത്ത് വന്നുപോവുന്നതായി നാട്ടുകാർ റേഞ്ച് ഓഫീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കാമറ നിലനിർത്തി തെരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്. പ്രദേശത്തെ വളർത്തുനായ്ക്കളേയോ തെരുവുനായ്ക്കളേയോ കാണാതായ സംഭവങ്ങളും ഇതുവരെ നാട്ടുകാർ അറിയിച്ചിട്ടില്ല.
എന്നാൽ പത്തുദിവസംമുൻപ് സ്ഥലത്ത് പുലിയുടെ കാൽപാദ അടയാളം വനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് നാട്ടുകാർ രാത്രിസമയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിവരികയാണ്.
District News
ഷൊർണൂർ: കുളപ്പുള്ളി- വല്ലപ്പുഴ റോഡിൽ ചരക്കുലോറി വഴിയിൽ കുടുങ്ങി, ഗതാഗതം സ്തംഭിച്ചു. മണ്ണാറമ്പാറ കയറ്റത്തിലാണ് ചരക്കുലോറിയുടെ ടയറുകൾ മണ്ണിൽ താഴ്ന്നത്. മഴ പെയ്ത് പാതയുടെ വശങ്ങളിൽ ബലക്ഷയം നേരിട്ടതാണ് പ്രശ്നകാരണം.
മേഖലയിൽ ഭാരവാഹനങ്ങൾ കുരുങ്ങുന്നതു പതിവായിരിക്കുകയാണ്. ഇതുമൂലം ഇന്നലെ പുലർച്ചെ നാലുമുതൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. പട്ടാമ്പി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ കയിലിയാട് വഴിയാണ് പോയത്. ഗതാഗതതിരക്കുകാരണം വല്ലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതവും നിലച്ചു.
District News
പാലക്കാട്: കുട്ടികള്‍ക്ക് അഞ്ചുവയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കേണ്ടതിനാല്‍ അഞ്ചുമുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത പുതുക്കല്‍ സെപ്റ്റംബര്‍വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണെന്നു സംസ്ഥാന ഐടി മിഷന് ഡയറക്ടര്‍ അറിയിച്ചു.
കൃത്യസമയത്ത് ബയോമെട്രിക് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കല്‍, സ്കൂള്‍- കോളജ് പ്രവേശനം, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി പുതുക്കുന്നത് മത്സരപ്പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
District News
കല്ലടിക്കോട്: ലഹരിക്കെതിരായ പോരാട്ടത്തിൽ ഗാന്ധി ദർശൻവേദിയോടൊപ്പം എല്ലാവരും അണിചേരണമെന്നു കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഡോ.പി.പി. വിജയകുമാർ ആവശ്യപ്പെട്ടു. കോങ്ങാട് നിയോജക മണ്ഡലം ഗാന്ധി ദർശൻവേദി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കണമെന്നു കൺവൻഷൻ അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ അഡ്വ.സി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ജനറൽ സെകട്ടറി കെ.എം. പോൾ, ജില്ലാ കമ്മിറ്റി അംഗം ഡോ. മാത്യു കല്ലടിക്കോട്, വൈസ് ചെയർമാൻ പി. ഗോപി, ട്രഷറർ ഡോ.എം. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ പി. വിത്സൻ, കെ.എസ്. സുരേഷ്, നൗഫൽ അലി, പി. രാജൻ, പെരുമാൾ മാത്യു എന്നിവർ പ്രസംഗിച്ചു.
District News
പാലക്കാട്: വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം വളർത്തുന്നതിനായി കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ ഓഫീസർ സുധീർ ക്ലാസ് നയിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ, നിയമപരമായ വശങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും ഏറ്റെടുത്തു.
District News
പട്ടാമ്പി: ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി എല്ലാ മാസവും നടത്തുന്ന സൗജന്യ നേത്രരോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്നു നടക്കും. ഉദ്ഘാടനം പട്ടാമ്പി നഗരസഭ കൗൺസിലർ സി.എസ്. സുരേഷ് നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിലെത്തണം.
District News
ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രതീകമാണ് യോഗ. ശരീരത്തിനും മനസിനും ഉണര്‍വ് പകരാന്‍ ചിട്ടയായ യോഗ പരിശീലനം ഉപകരിക്കും. തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ സമ്മര്‍ദം കുറയ്ക്കാനും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ വലിയ പങ്കുവഹിക്കുന്നു.
യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുവരുന്നു. ആരോഗ്യമുള്ള സമൂഹത്തിനും സന്തുലിതമായ ജീവിതത്തിനും യോഗ ഒരു മികച്ച മാര്‍ഗമാണെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.
നമ്മുടെ ശരീരത്തെ നിവര്‍ന്നു നില്ക്കാന് സഹായിക്കുകയും അനവധി ശരീരഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗമാണ് നട്ടെല്ല്. അമിത ശാരീരിക അധ്വാനം ഉള്ളവരിലും തീര്‍ത്തും അലസജീവിതം നയിക്കുന്നവരിലും ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് നടുവേദനയും കഴുത്തുവേദനയും.
വ്യായാമക്കുറവ്, ശാരീരിക പരിചരണക്കുറവ്, സ്വന്തം വ്യായാമ പരിധിയെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലളിതമായ ചില യോഗാസനങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ചവിട്ടുപടിയായി ചെയ്യാന്‍ സാധിക്കും.
നട്ടെല്ലിനായുള്ള പ്രധാന
യോഗാസനങ്ങള്‍:
ഭുജംഗാസനം- ശരിയായ രീതിയില്‍ ചെയ്യുമ്പോള്‍, നട്ടെല്ലിന്റെ ഓരോ കശേരുക്കളുടെയും വഴക്കം വര്‍ധിക്കുകയും കഠിനത കുറയുകയും ശരീരത്തിന്റെ പൊസിഷന്‍ മെച്ചപ്പെടുകയും ചെയ്യും.
ബാലാസനം- ഇടുപ്പും നട്ടെല്ലും മെല്ലെ ശക്തിപ്പെടുത്തുന്നു. പുറംവേദന ബുദ്ധിമുട്ട്, പൊസിഷന്‍ മാറ്റത്തിലെ ബുദ്ധിമുട്ട് എന്നിവ കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
സുപ്ത മത്സ്യേന്ദ്രാസനം- നട്ടെല്ല് നല്ലതുപോലെ നിവര്‍ത്തി സ്വാഭാവിക ചലനപരിധി വര്‍ധിപ്പിക്കുന്നു. വശത്തേക്ക് വളയല്‍, തിരിവ്, കഴുത്തിന്റെയും പുറത്തിന്റെയും ചലനം എന്നിവ മെച്ചപ്പെടുത്തുന്നു.
സേതുബന്ധാസനം- കഴുത്തും പുറവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തി നട്ടെല്ല് ശരിയായ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ വയര്‍, നടുവ്, കാലുകള്‍ എന്നിവയിലെ പേശികളെ ശക്തിപ്പെടുത്തി പൊസിഷന്‍ നല്ല രീതിയില്‍തന്നെ മെച്ചപ്പെടുത്തുന്നു.
യോഗയുടെ യഥാര്‍ഥ ഗുണഫലം ലഭിക്കുന്നത് ശരീരചലനങ്ങളെ ശ്വാസത്തോടും അനുഭൂതിയോടും തിരിച്ചറിവോടും കൂടി ചേര്‍ത്തുനിര്‍ത്തി ഏകോപിപ്പിക്കുമ്പോഴാണ്. ഈ സമഗ്ര സമീപനം വ്യക്തിക്ക് ശാരീരിക, മാനസിക, വികാരപരമായ ഗുണം ചെയ്യുന്നു.
District News
നൊമിനിറ്റ ജോസ്
കോട്ടയം: ഒരു സാധാരണ വീട്ടമ്മ, മാനസികവും ശാരീരികവുമായി തളര്‍ന്നു പോകുമായിരുന്ന തന്റെ സാഹചര്യങ്ങളില്‍നിന്നു യോഗയിലൂടെ സ്വയം ഉയിര്‍ത്തെണീറ്റ് യോഗ ഇന്‍സ്ട്രക്ടറായി തീര്‍ന്ന അനുഭവമാണ് കോട്ടയം രാമപുരം സ്വദേശിനി ശ്രീജ ദീപക്കിന്റേത്.
യൗവ്വനാരംഭം മുതല്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ദേഹാസ്വാസ്ഥ്യങ്ങളെ കൃത്യമായി കണ്ടെത്താനാകാതെ വന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ഇവള്‍ക്ക് എല്ലാം തോന്നലാണ്, ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കൂ എന്ന്. അങ്ങനെ 21 ദിവസം മാനസികരോഗാശുപത്രിയില്‍ കിടന്ന ചരിത്രത്തില്‍ തുടങ്ങുന്നു ശ്രീജയുടെ കഥ.
ഒരു സുപ്രഭാതത്തില്‍ മാനസികന്യൂനതയുടെ ഉറക്കംതൂങ്ങി മരുന്നുകള്‍ ഉപേക്ഷിച്ചശേഷം, ശാരീരികബുദ്ധിമുട്ടുകള്‍ ആരോടും പറയാതെ കൊണ്ടു നടക്കുന്ന ശീലം ആരംഭിച്ചു. പാതിരാവുകളിലെത്തുന്ന മൈഗ്രേന്, ഹീമോഗ്ലോബിന്‍ ലെവല്‍ ക്രമാതീതമായി താഴ്ന്നു പോകുന്ന പ്രശ്നം, ഇതിനിടയില്‍ വിവാഹം, കുട്ടികള്‍, വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഇതൊക്കെയും സംഭവിച്ചു.
തന്റെ ബുദ്ധിമുട്ടുകള്‍ ഡോ. തോമസ് ആലിയാട്ടുകുടിയെ ബോധ്യപ്പെടുത്തിയപ്പോൾ, രോഗിയായ തന്നെ വിശ്വസിക്കുകയും രോഗത്തിന്റെ കാരണം തേടുകയും ചെയ്ത അദ്ദേഹമാണ് പതിറ്റാണ്ടുകളായുള്ള പ്രശ്നം കണ്ടുപിടിച്ചത്. അത്യപൂര്‍വമായ ലെഡ് പോയ്സണിംഗ്.
തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒരുറപ്പും ഉണ്ടായിരുന്നില്ല. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ലെഡ് വീണ്ടും ആക്രമിക്കുമോ? ഒരു പ്രതിരോധ പരിഹാരം എന്ന നിലയില്‍, ഡോ. തോമസിന്റെ തന്നെ ഉപദേശപ്രകാരമാണ് യോഗ ചെയ്തുനോക്കാന്‍ തീരുമാനിച്ചത്.
നല്ലൊരു ഗുരുവിനെ തേടിയുള്ള യാത്ര പതഞ്ജലി കോളജ് ഓഫ് യോഗ സ്ഥാപക ഡയറക്ടര്‍ യോഗാചാര്യന് ടി. മനോജില്‍ എത്തിച്ചു. അദ്ദേഹമാണ് യോഗമാര്‍ഗം ജീവിതമാര്‍ഗമാക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് ബംഗളൂരു എസ് വ്യാസ യൂണിവേഴ്സിറ്റി, തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഉപരിപഠനം. ആയുഷ് മന്ത്രാലയത്തിന്റെ വെല്‍നസ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.
തമിഴ്നാട് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയില്നിന്നു് എംഎസ്സി യോഗ പൂര്‍ത്തിയാക്കി. എട്ടു വര്‍ഷക്കാലമായി യോഗ അധ്യാപനത്തില്‍ സജീവമാണ്. എറണാകുളം ആസ്ഥാനമാക്കി 2018 ല്‍ യോഗ യോഗ പഠനകേന്ദ്രം തുടങ്ങി. തൊടുപുഴയിലും ക്ലാസുകള്‍ ആരംഭിച്ചു. കോവിഡ് വ്യാപന കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞു.
ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, സെന്റ് മേരീസ് ഹൈസ്കൂള്‍ കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ യോഗ ഇന്‍സ്ട്രക്ടറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്ക് പുറമേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലായി നിരവധി പേര് യോഗശ്രീയില് ഓൺലൈനായി യോഗ പഠിക്കുന്നു. ഇപ്പോള്‍ രാമപുരമാണ് യോഗശ്രീ യോഗ പഠനകേന്ദ്രത്തിന്റെ ആസ്ഥാനം. 95 ശതമാനവും രോഗമുക്തയാണ് ശ്രീജ.
ശ്രീജയ്ക്കൊപ്പം ഏത് അവസ്ഥയിലും കൂട്ടിരുന്നത് അച്ഛന് പരമേശ്വരന് നമ്പൂതിരിയും അമ്മ ആര്യാദേവിയും ഭര്‍ത്താവ് ദീപക്കും മക്കളായ ബാലഗോപാലനും നിരവദ്യയുമാണ്.
District News
കോട്ടയം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതിമൂലം സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ ഭൂരിഭാഗത്തിനും സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് സ്വകാര്യ ബസുടമകള്‍. സംസ്ഥാനത്ത് 3000 ത്തിനടുത്ത് കെഎസ്ആര്‍ടിസി ബസുകളും 10,000ല്‍ അധികം സ്വകാര്യ ബസുകളുമാണ് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്.
വിവിധ ജില്ലകളിലും ഒരേ ജില്ലയിലെതന്നെ വിവിധ റൂട്ടുകളിലും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളെ കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഒരേപോലെയല്ല ബാധിക്കുന്നത്. 50 ശതമാനം വരുമാനം നഷ്ടപ്പെടുന്ന സ്വകാര്യബസുകള്‍ മുതല്‍ വരുമാനം ഒട്ടും നഷ്ടപ്പെടാത്തവരുമുണ്ട്. ഇക്കാരണത്താല്‍ റോഡ് നികുതിയിലോ ഇന്ധനവിലയിലോ പൊതുവായി ഇളവുകള്‍ അനുവദിച്ചാല്‍ കൂടുതല്‍ വരുമാനം നഷ്ടപ്പെടുന്നവര്‍ക്കു സര്‍വീസ് നടത്താനാവില്ലെന്നുമാത്രമല്ല സാമാന്യനീതിക്കു നിരക്കുന്നതുമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.
നിലവില്‍ 20 ശതമാനം മാത്രമുള്ള കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസുകളിലൂടെ പരമാവധി 30 ശതമാനത്തില്‍ താഴെ സ്ത്രീകള്‍ക്കു മാത്രമേ സൗജന്യ യാത്രയുടെ പ്രയോജനം കിട്ടുകയുള്ളൂ. കെഎസ്ആര്‍ടിസി ബസില്ലാത്ത റൂട്ടുകളിലെ 70 ശതമാനത്തില്‍ അധികം വരുന്ന, നിലവില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ യാത്രയുടെ പ്രയോജനം ലഭിക്കില്ല.
സ്വകാര്യബസുകളെകൂടി ഉള്‍പ്പെടുത്തി മുഴുവന്‍ താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും യാത്രാസൗജന്യം അനുവദിക്കണമെന്നാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യവും മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങളും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാരിനും ഗതാഗത വകുപ്പിനും സമര്‍പ്പിക്കാനൊരുങ്ങുകയാണ്.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ജാക്സണ് സി. ജോസഫ്, ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ട്രഷറര്‍ വിനോജ് കെ. ജോര്‍ജ്, വൈസ്പ്രസിഡന്റ് പി.വി. ചാക്കോ പുല്ലത്തില്‍, കെ.എസ്. ജയകൃഷ്ണന് നായര്‍, പ്രസാദ് ജി. നായര്‍, ഡാന്റിസ് അലക്സ് എന്നിവര്‍ പങ്കെടുത്തു.
സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്
സ്വകാര്യബസുകള്‍ കിലോമീറ്ററിന് 55 രൂപ വാടക നിശ്ചയിച്ച് വാടക ഉടമയ്ക്കു നല്കി ജീവനക്കാരുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് വരുമാനം മുഴുവനായി സര്‍ക്കാര്‍ എടുക്കുക, ഇന്ധനവും ജീവനക്കാരുടെ വേതനവും ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും ഉടമ വഹിക്കുക,
സ്വകാര്യ ബസിന്റെ പെര്‍മിറ്റ് കൈമാറ്റ സ്വാതന്ത്ര്യത്തോടെ ഉടമയില്‍ നിലനിര്‍ത്തുക, താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കു മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തി എല്ലാ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളിലും നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.
District News
കോട്ടയം: പകര്‍ച്ചവ്യാധികളുടെ പിടിയില്‍ ജില്ല അകപ്പെട്ടതോടെ കരുതലൊരുക്കി ആരോഗ്യവകുപ്പ്. എച്ച്വണ് എന്‍വണ്‍, ഡെങ്കിപ്പനി, പകര്‍ച്ചപ്പനി, ഷിഗെല്ല രോഗങ്ങള്‍ പിടിപെട്ട് ജില്ലയില്‍ നിരവധിയാളുകള്‍ ചികിത്സയില്‍ കഴിയുന്നതോടെ മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കാഞ്ഞിരപ്പള്ളി കാളകെട്ടിയില്‍ എച്ച്വണ് എന്‍വണ്‍ ബാധിച്ചു കഴിഞ്ഞമാസം ഒരാള്‍ മരണപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ 3000ല്‍ അധികം പേരാണു വിവിധ തരത്തിലുള്ള പനികള്‍ക്ക് ചികിത്സ തേടിയത്. വാകത്താനത്ത് ഒരാള്‍ ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
എരുമേലിയില്‍ അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരാള്‍ മരിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. ആശുപത്രിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയും രേഖപ്പെടുത്തി. ഡെങ്കിപ്പനിയും ആശങ്ക ഉയര്‍ത്തുന്നുണ്ട്. പനിയും വയറിളക്കവും ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.
ഷിഗെല്ല ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ ഇടുക്കി സ്വദേശി ചികിത്സയിലുണ്ട്. അതേസമയം, എബോള സംശയിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന രോഗിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി.
വെള്ളൂര്‍, ചെമ്പ്, ഉദയനാപുരം, ടിവിപുരം, വെച്ചൂര്‍ പഞ്ചായത്തുകളിലും വൈക്കം നഗരസഭാ പ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ചങ്ങനാശേരി നഗരസഭാ പരിധിയിലും കഴിഞ്ഞദിവസം രണ്ടു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. മൂന്നുപേര്‍ നിരീക്ഷണത്തിലാണ്.
പായിപ്പാട്, വാഴപ്പള്ളി, ഉഴവൂര്‍, വെളിയന്നൂര്‍, കുറവിലങ്ങാട്, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഒരുമാസത്തിനിടെ 25ല്‍ അധികം പേര്‍ക്കാണു മഞ്ഞപ്പിത്തം ബാധിച്ചത്. 20ല്‍ അധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തില്‍ എലിപ്പനിയും പിടിപെട്ടു.
മഴയും വെയിലും ഇടവെട്ട് വരുന്ന കാലാവസ്ഥയില്‍ കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൈതയും റബറും വെള്ളം കെട്ടിക്കിടക്കുന്ന ചെറുതോടുകളുമുള്ള പ്രദേശങ്ങളില്‍ കൊതുകുകളുടെ സാന്ദ്രത കൂടുതലാണ്. ഇത് ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുന്നുണ്ട്.
District News
പള്ളിക്കത്തോട്: ആനിക്കാട് മന്ദിരം വിലങ്ങുപാറയിൽ തോമസ് (ബാബു)-വത്സമ്മ ദമ്പതികളുടെ മകൾ ജൂലി തോമസ് (35) പനിബാധിച്ച് മരിച്ചു. ശനിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലാണ് മരണം സംഭവിച്ചത്. സംസ്കാരം അരുവിക്കുഴി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരൻ: ജിബിൻ തോമസ്.
District News
കോട്ടയം: പരിമിതികളില്ലാതെ സ്വകാര്യ നിക്ഷേപത്തിനു കേരളത്തെ തുറന്നിട്ടു കൊടുക്കുന്ന ദിശാബോധം ഇല്ലാത്ത ബജറ്റാണു മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കടലും കരയും കരിമണലും സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജന്മദിനമായ ഒക്ടോബര്‍ 9നു കോട്ടയത്ത് സംസ്ഥാന കമ്മിറ്റിയോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു. റോഷി അഗസ്റ്റിന്, ഡോ. എന്‍. ജയരാജ്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: കേരളത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രഥമ ബജറ്റെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ്, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്, ഷിബു തെക്കുംപുറം, വര്‍ഗീസ് മാമ്മന്‍, റെജി ചെറിയാന്, വിനു ജോബ് എന്നിവര്‍ക്ക് സ്വീകരണം നല്കി.
കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്‍മാര്‍ മന്ത്രി മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന് എംഎല്‍എ, സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫ്, വര്‍ഗീസ് മാമ്മന്‍ എംഎല്‍എ, റെജി ചെറിയാന് എംഎല്‍എ, വിനു ജോബ് എംഎല്‍എ, എം.പി. പോളി, ഇ.ജെ ആഗസ്തി, ഡി.കെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: വിദ്യാർഥികളിൽ പുതുവെളിച്ചവും പ്രതീക്ഷയും സന്തോഷവും പകർന്ന് ദീപിക - സീക് കണ്‍സൾട്ടൻസി അക്കാദമിക് എക്സലൻസ് അവാർഡ് ദാനം. ദീപികയുടെ 140-ാം വാർഷികത്തോടനുബന്ധിച്ച് സീക് കണ്‍സൾട്ടൻസിയും ദീപികയും സംയുക്തമായി "വിജയോത്സവം 2026' എന്ന പേരിലാണ് അക്കാഡമിക് എക്സലൻസ് അവാർഡ് ദാനം സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഓരോ വിജയവും പുതുചരിത്രം സൃഷ്ടിക്കാനുള്ള ചുവടുവയ്പായിരിക്കണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പ്രഫ. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തി.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ, രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദീപിക ജനറൽ മാനേജർ സർക്കുലേഷൻ ഫാ. ജോർജ് മാന്തുരുത്തിൽ, ആർച്ച്പ്രീസ്റ്റും സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയുമായ ഫാ. ഡോ. കുര്യൻ താമരശേരി, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ദീപിക മാർക്കറ്റിംഗ് ജനറൽ മാനേജർ ആൻഡ് പിആർഒ മാത്യു കൊല്ലമലക്കരോട്ട്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി ജോയി മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയർ വിദഗ്ധരും സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റുമായ ജിബിൻ ബിനു ജോസഫ് നയിച്ച കരിയർ ഗൈഡൻസ് സെമിനാറും ശില്പശാലയും ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്, ഒന്‍പത് എ പ്ലസ്, എട്ട് എ പ്ലസ് നേടിയവർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ്, 80 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർ എന്നിവരെയാണ് വിജയോത്സവത്തിൽ ആദരിച്ചത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കൂടാതെ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡും നൽകി ബിഷപ് മാർ ജോസ് പുളിക്കൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയായിൽനിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.
District News
ചിറക്കടവ്: താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിലെ എസ്എംവൈഎം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷം "സുവർണ ശോഭയിൽ യുവദീപ്തി' എന്ന പേരിൽ നടത്തി. രൂപത ഡയറക്ടർ ഫാ. തോമസ് നരിപ്പാറയിൽ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജയിംസ് ചവറപ്പുഴ അധ്യക്ഷത വഹിച്ചു. എസ്എംവൈഎം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി ആമുഖ സന്ദേശം നൽകി. എസ്എംവൈഎം ചിറക്കടവ് യൂണിറ്റ് ജനറൽ സെക്രട്ടറി അലൻ, കൗൺസിലർ അൽഫോൻസ ബിജോയ് എന്നിവർ പ്രസംഗിച്ചു.
രൂപത പ്രസിഡന്റ് ജോമോൻ ഫിലിപ്പ് സുവർണ ജൂബിലി കർമപദ്ധതികളുടെ മാർഗരേഖ പ്രകാശനം ചെയ്തു.
സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം വീഡിയോയായി അവതരിപ്പിച്ചു. എഴുപതോളം യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
District News
എരുമേലി: തമിഴ്നാട് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ എരുമേലി സ്വദേശിയായ വ്യാപാരിയുടെ മരണം രക്തത്തിൽ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെത്തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എരുമേലി മറ്റന്നൂർക്കര കുന്നത്ത് വീട്ടിൽ സുമേഷ് ലാൽ (57) ആണ് മരിച്ചത്.
മൃതദേഹം ഇന്നലെ വൈകുന്നേരം ടൗണിൽ ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചശേഷം മറ്റന്നൂർക്കര എൻഎസ്എസ് ശ്മശാനത്തിൽ സംസ്കരിച്ചു.
ടൗണിൽ റബർ വ്യാപാരവും തൊട്ടടുത്ത പെയിന്റ് കടയിൽ ജോലിയുമുണ്ടായിരുന്ന സുമേഷ് ലാൽ ഇക്കഴിഞ്ഞ 15ന് ചികിത്സയ്ക്കായി കോട്ടയത്തു പോയശേഷം തിരികെ വരാഞ്ഞതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുത്തൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്.
District News
കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യാത്രക്കാരനു ഗുരുതര പരിക്ക്. തുലാപ്പള്ളി പുളിയന്‍കുന്ന് വാലുമണ്ണില്‍ ജോണി (80)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.45ഓടെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ജോണിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.
കറിക്കത്തി, വാക്കത്തി തുടങ്ങിയവ കൊണ്ടുനടന്നു വില്‍ക്കുന്ന ആളാണ് ജോൺ. ബസ് മുന്നോട്ടെടുക്കവേ ബസിന്റെ മുന്‍വശത്തു കൂടി മറുവശത്തേക്കു കടക്കുന്നതിനിടെ ബസ് തട്ടി അടിയിലേക്ക് വീണ ജോണിന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
District News
ഇടമറ്റം: പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലം കിട്ടാതെ വലയുമ്പോള്‍ സര്‍ക്കാര്‍സ്ഥലം കാടുകയറി നശിക്കുന്നു. ഇടമറ്റത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ചിരുന്ന ഗവ. എല്‍പി സ്കൂളിന്റെ ഒരേക്കറോളം സ്ഥലമാണ് ഒന്നര പതിറ്റാണ്ടായി കാടുകയറി കിടക്കുന്നത്. ഈ സ്ഥലം ഇന്ന് സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമായി മാറി. ഇവിടെയുണ്ടായിരുന്ന സ്കൂള്‍ കെട്ടിടം പൂര്‍ണമായും ജീര്‍ണിച്ച് നശിച്ചുപോയി.
18 വര്‍ഷം മുമ്പ് ഈ സ്ഥലത്ത് അസാപ്പിന്റെ കമ്യൂണിറ്റി പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. പ്രവര്‍ത്തനം തുടങ്ങാനെന്ന പേരില്‍ ഇവിടെയുണ്ടായിരുന്ന മരങ്ങള്‍ വെട്ടിമാറ്റിയതല്ലാതെ മറ്റു നടപടികളുണ്ടായില്ല. അന്ന് പദ്ധതി തയാറാക്കിയ മറ്റു സ്ഥലങ്ങളില്‍ നിര്‍മാണം നടത്തി പാര്‍ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
ഈ സ്ഥലം വിനിയോഗിച്ച് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കണമെന്ന് നാട്ടുകാര്‍ പഞ്ചായത്തിനോടും വിവിധ ജനപ്രതിനിധികളോടും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പഞ്ചായത്തിന്റെ വികസന സെമിനാറുകളിലും ഗ്രാമസഭകളിലും നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
വിദ്യാഭ്യാസ, ആരോഗ്യ, കായിക, വ്യവസായ, ഭക്ഷ്യ, വൈദ്യുതി, വിനോദ, സാംസ്കാരിക വകുപ്പുകളില്‍ സാധ്യതയുള്ളവയ്ക്കുവേണ്ടി സ്ഥലം വിട്ടുനല്‍കണമെന്നാണ് പൊതുവായ ആവശ്യം. വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്ന ആയുര്‍വേദ ആശുപത്രി തുടങ്ങുന്നതിന് സൗകര്യപ്രദമായ സ്ഥലമാണ്.
District News
കുറവിലങ്ങാട്: മേഖലയിൽ പകർച്ചപ്പനി വ്യാപകമാകുന്നു. ഇൻഫ്ലുവൻസയും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ഓരോ ദിവസവും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്.
പനിയും ചുമയുമായാണ് പലരും ചികിത്സ തേടുന്നത്. ശരീരവേദനയും വയറിളക്കവും അനുഭവപ്പെടുന്നവരുമുണ്ട്. ചിലർക്ക് ഛർദ്ദിയും ഉണ്ടാകുന്നുണ്ട്.
മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കാണക്കാരി പഞ്ചായത്തുകളിലും പനിബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
ചിട്ടയായ വിശ്രമമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പഴകിയതും തണുത്തതുമായ ആഹാരപദാർത്ഥങ്ങൾ ഉപേക്ഷിക്കുന്നത് രോഗപ്രതിരോധത്തിന് ഉചിതമാണെന്നും നിർദേശമുണ്ട്.
District News
കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിൽ പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് പിതൃദിനാഘോഷം നടത്തും. രാവിലെ 8.45ന് വിശുദ്ധ കുർബാന. തുടർന്ന് മുത്തിയമ്മ ഹാളിൽ സമ്മേളനം. പിതൃസംഗമം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്യും. 50 വിദ്യാർഥികൾക്ക് മുക്കാൽ ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്യും. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ ഇൻഷ്വറൻസ് ബ്രോക്കറും ആംട്രസ്റ്റ് കോ ഫൗണ്ടറുമായ എം. പ്രവീൺ പരിചയപ്പെടുത്തും. പിതൃവേദി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ ആർച്ച്പ്രീസ്റ്റ് സമ്മാനിക്കും. സംഗമത്തിൽ പങ്കെടുക്കുന്ന മികച്ച ദമ്പതികളേയും മുതിർന്ന പിതാവിനെയും ആദരിക്കും.
പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിക്കും. രൂപത ട്രഷറർ ജോർജ് ടിക്സൺ മണിമലത്തടത്തിൽ, സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറർ ജോബിഷ് പട്ടരുമഠം, യോഗപ്രതിനിധി ജോസ് സി. മണക്കാട്ട് എന്നിവർ പ്രസംഗിക്കും.
District News
ഈരാറ്റുപേട്ട: കഴിഞ്ഞ ജനുവരി 29നു മുന്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ മുന്‍ എംഎല്‍എ നിര്‍ദേശിച്ച പദ്ധതികള്‍ക്കു മാത്രമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ബജറ്റില്‍ ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളതെന്നും പുതിയ പദ്ധതികള്‍ ഒന്നുംതന്നെ പൂഞ്ഞാറിനു ബജറ്റില്‍ വന്നിട്ടില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
പഴയ ബജറ്റ് നിര്‍ദേശങ്ങളിലെ വാഗമണ്‍-ഇളങ്കാട് കേന്ദ്രീകരിച്ച് ടൂറിസം സര്‍ക്യൂട്ട്, കോരുത്തോട് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം, എരുമേലി മാസ്റ്റര്‍പ്ലാന്‍ രണ്ടാംഘട്ടം, പുഞ്ചവയലില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്കില്‍ ഡെവലപ്മെന്റ് ട്രെയിനിംഗ് സെന്റര്‍, മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം, പൂഞ്ഞാറില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണകേന്ദ്രം തുടങ്ങിയവ ഒഴിവാക്കിയതായും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.
ശബരിമല ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിധിമൂലം ഉണ്ടായിട്ടുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. പൂഞ്ഞാറിനെ എഡ്യൂക്കേഷണല്‍ ഹബ്ബാക്കി മാറ്റുക, റൈസിംഗ് പൂഞ്ഞാര്‍ നിക്ഷേപകസംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യമാക്കി പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കല്‍ തുടങ്ങിയവയൊന്നും ബജറ്റില്‍ ഇടംപിടിച്ചില്ല.
പുതിയ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കല്‍, ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തല്‍ തുടങ്ങിയവ ഭരണാനുമതിയുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്താതെ ടോക്കണ്‍ പ്രൊവിഷനോടുകൂടിയുള്ള ബജറ്റ് നിര്‍ദേശങ്ങളായി മാത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു നിരാശാജനകമാണ്.
റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കി ഉയര്‍ത്തിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
District News
പാലാ: വാഹനാപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനു 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന് ഉത്തരവായി. എരുമേലി ഇരുമ്പൂന്നിക്കര പുതുപ്പറമ്പില്‍ പ്രദീപ് കുമാര്‍ (43) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് അവകാശികള്‍ക്ക് പലിശയും ചെലവും ഉള്‍പ്പെടെ 45 ലക്ഷം രൂപ അനുവദിച്ച് പാലാ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവായത്. അപകടത്തിനിടയാക്കിയ ബസിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേയാണ് വിധി.
2022 ഓഗസ്റ്റ് ആറിന് പ്രദീപ് കുമാര്‍ എരുമേലി-മുണ്ടക്കയം റോഡിലൂടെ ബൈക്കിൽ പോകവേ ആനക്കല്‍ ഭാഗത്ത് എതിര്‍ദിശയില്‍നിന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. പ്രിന്‍സ് ജോസഫ് വലിയപരയ്ക്കാട്ട്, അഡ്വ. ബിജു ജോസഫ് വലിയപരയ്ക്കാട്ട് എന്നിവര്‍ ഹാജരായി.
District News
വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കു പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ വള്ളക്കടവ് സെക്ഷനു കീഴിലെ ചെന്നായിപ്പാറയിലാണ് ഫീൽഡ് വിസിറ്റിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണനെ (44) കാട്ടുപോത്ത് ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ നിലത്തു വീണു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വള്ളക്കടവ് ചെക്ക്പോസ്റ്റിൽ വിവരമറിയിച്ചതനുസരിച്ച് അവിടെനിന്ന് ആംബുലൻസ് എത്തിച്ച് ഉണ്ണികൃഷ്ണനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കു ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
District News
ചെറുതോണി: കാലഹരണപ്പെട്ട ഭൂനിയമം റദ്ദ് ചെയ്ത് പരിഷ്കരിച്ച രണ്ടാം ഭൂനിയമം നടപ്പാക്കുമെന്ന് റോയി കെ. പൗലോസ് എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് കൊണ്ടുവന്ന ഭൂ ഭേദഗതി നിയമം, ഭൂനിയമം കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു. ഇതു പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.
ഇടുക്കിയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തും. സിഎച്ച്ആര്‍ മേഖലയിലെ നിര്‍മാണ നിരോധനം പരിഹരിക്കും. പത്തുചെയിന്‍ പ്രദേശത്തെ തടസങ്ങള്‍ പരിഹരിച്ച് അര്‍ഹരായ കര്‍ഷകര്‍ക്കു പട്ടയം നല്‍കും.
ഇടുക്കിയിലെ ഭൂവിഷയങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും റവന്യൂ വകുപ്പ് മന്ത്രിയും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ അടിസ്ഥാന വികസനം നടപ്പാക്കുന്നതിന് കളക്ടറുടേയും ഉദ്യോഗസ്ഥരുടേയും യോഗം രണ്ടു തവണ ചേര്‍ന്നു.
അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട റോഡ്, കെട്ടിടം, ഹോസ്റ്റല്‍, ഓപ്പറേഷന് തിയറ്റര്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെയും കുറവുള്ള ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കും. ഇടുക്കി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗം ഉടന്‍ ആരംഭിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനായി ആരോഗ്യ വകുപ്പു മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉടന്‍തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ഉന്നതതല യോഗം ചേരുമെന്നും റോയി കെ പൗലോസ് പറഞ്ഞു.
ഇടുക്കിയിലെ ടൂറിസം വികസനത്തിന് പുതിയ പദ്ധതികള്‍ കൊണ്ടുവരും. അടഞ്ഞുകിടക്കുന്ന തോട്ടം മേഖലയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരും. ഹോം സ്റ്റേ പോലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണവും തമിഴ്നാടിന് ജലവും എന്ന തത്വമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിനു തമിഴ്നാടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോര്‍ജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ് കെ. മറ്റം, കേരള അക്വാട്ടിക് അസോസിയേഷന് വൈസ് പ്രസിഡന്റ് ബേബി വര്‍ഗീസ്, ഇടുക്കി ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ഷൈജന്‍ സ്റ്റീഫന്‍, കേരള ഹോക്കി ജോയിന്റ് സെക്രട്ടറി മിനി അഗസ്റ്റിന്, ഹോക്കി ഇടുക്കി സീനിയര്‍ വൈസ് പ്രസിഡന്റ് ശരത് യു. നായര്‍, ഹോക്കി ഇടുക്കി സെക്രട്ടറി റിജോ ഡോമി, ജോയിന്റ് സെക്രട്ടറി ഡിംപിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
District News
തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. തൊടുപുഴ: പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കരിങ്കുന്നം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തില്‍ നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളില്‍ 2026ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് വണ്‍ മില്ല്യണ്‍ തൂഫാന് ഗോള്‍സ് എന്ന പേരില്‍ ലഹരിവിരുദ്ധ കാമ്പയിന് നടത്തി. കരിങ്കുന്നം പോലീസ് സബ് ഇന്‍സ്പെക്ടര്‍ സ്റ്റാന്‍ലി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജെയ്സണ്‍ നിരവത്ത്, അസി. വികാരി ഫാ. ഡെല്ഫിന് കുരിക്കാട്ടില്‍, സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട്, മുന്‍ സന്തോഷ് ട്രോഫി താരവും സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ ഷിനു, പിടിഎ പ്രസിഡന്റ് സ്മിനു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
സബ് ഇന്‍സ്പെക്ടര്‍ എം. ബിനു ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.വണ്ടന്മേട് പോലീസ് സ്റ്റേഷനും അണക്കര ഗവ. ഹൈസ്കൂളും സംയുക്തമായി ലഹരിവിരുദ്ധ റാലിയും സിഗ്നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചു. സബ് ഇന്‍സ്പെക്ടര്‍ ബിനോയ് ഏബ്രഹാം ലഹരിവിരുദ്ധ സന്ദേശം നല്കി. കുഴിത്തൊളു ദീപ ഹൈസ്കൂളില്‍ നടന്ന പിടിഎ യോഗത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ സ്റ്റുഡന്റ്സ് പോലീസ് പ്രോജക്ട് മോട്ടിവേഷന്‍ സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരികയാണ്. ഇത്തരം ക്ലാസുകള്‍ക്കായി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറെ ബന്ധപ്പെടണം. ഫോണ്‍. 9497912649.
District News
തൊടുപുഴ: നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ബംഗ്ലാംകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷമായതായി പരാതി. രാത്രി സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുറുക്കന്മാര് വീടിനു പുറത്തുള്ള ചെരുപ്പുകള്‍, തുണികള്‍, മറ്റു സാധനങ്ങള്‍ എന്നിവ എടുത്തുകൊണ്ടുപോകുകയും കടിച്ചുകീറുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കുറുക്കന്മാരുടെ ശല്യം കാരണം ചെരുപ്പുകളും മറ്റു വീട്ടുപകരണങ്ങളും രാത്രി വീട്ടിനുള്ളില്‍ എടുത്തുവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
വളര്‍ത്തുമൃഗങ്ങളെയും കുട്ടികളെയും ഇവ ആക്രമിക്കുമോയെന്ന ആശങ്കയും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നു. വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ആലപ്പുഴ: ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പ്രിയദർശിനി ബസിൽ യാത്ര ചെയ്തു. ട്രാൻസ്ജൻഡർ സമൂഹത്തിനും സ്ത്രീകൾക്കും പ്രായഭേദമന്യേ കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചു യാത്ര ആരംഭിച്ചു.
ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പിലാക്കിത്തുടങ്ങി. സമയബന്ധിതമായി വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണന്ന് പ്രിയദർശിനി ബസ് യാത്രയ് ക്കു തുടക്കം കുറിച്ചു ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരും യാത്രികരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് ഡെപ്യുട്ടി സ്പീക്കറെ സ്വീകരിച്ചു. കെഎസ്ആർടിസി ജീവനക്കാരും മെക്കാനിക്കുമാരും ഡിപ്പോയിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഡെപ്യുട്ടി സ്പീക്കറെ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.സി. വേണുഗോപാൽ എംപിയും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും ആലപ്പുഴഎംഎൽഎ എ.ഡി. തോമസുമായി കൂടിയാലോചിച്ച് ഈ ബജറ്റ് കാലയളവിൽതന്നെ നടപടികൾ സ്വീകരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ബബിത ജയൻ, ഡിസിസി വൈസ് പ്രസിഡന്റ് പി.ജെ. മാത്യു. ബ്ലോക്ക് പ്രസിഡന്റുന്മാരായ സഞ്ജീവ് ഭട്ട്, കെ.എ. സാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, ജ്യോതിമോൾ, അഡ്വ.ജി. മനോജ് കുമാർ തുടങ്ങിയവർ യാത്രയിൽ പങ്കാളികളായി.
District News
അമ്പലപ്പുഴ: അന്പലപ്പുഴയിൽ നാലു വീടുകളിൽ മോഷണശ്രമം. പോസ്റ്റ് ഓഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞ രാത്രിയിൽ നാലു വീടുകളിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
പടിഞ്ഞാറേ വീട്ടിൽ ബിപിൻ, കൃഷ്ണ കൃപയിൽ ശശിധരകൈമൾ, ഗുരുഭവനിൽ ഷിനു, ജലീലിയാ മൻസിലിൽ അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. രാത്രി 12.30നും 3.30നുമിടയിലാണ് വീടുകളിൽ മോഷണശ്രമം നടന്നത്.
ബിപിൻ, ശശിധരകൈമൾ, ഷിനു എന്നിവരുടെ വീടുകളിൽ അടുക്കള വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
ബിപിന്റെ വീട്ടിൽ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം കാണാമെങ്കിലും വ്യക്തമല്ല. കൈയിൽ ആയുധമുപയോഗിച്ച് ഒരാൾ നടന്നുപോകുന്ന ദൃശ്യമാണ് ഇതിലുള്ളത്. തന്റെ വീട്ടിലെ ഇൻവെർട്ടർ ഓഫ് ചെയ്ത ശേഷമാണ് മോഷണ ശ്രമം നടത്തിയതെന്ന് ഷിനു പറഞ്ഞു. ശശിധര കൈമളിന്റെ വീട്ടിൽ അടുക്കള വാതിലിനുള്ളിൽ ഇരുമ്പ് പട്ട കുറുകെ പിടിപ്പിച്ചിരുന്നതിനാൽ ഇവിടെയും അകത്തു കയറാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽത്തന്നെ സമീപത്തെ നാലു വീടുകളിൽ മോഷണശ്രമം നടന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. അമ്പലപ്പുഴ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
District News
ആലപ്പുഴ: ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്ത്.
ഒരേ ജില്ലയിൽ രണ്ടു സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ മുതിർന്ന നേതാവായിരുന്ന ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ഇക്കുറി നിയമസഭയിലെത്തിയത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ തന്നെ വിമർശിച്ച് സുധാകരൻ രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിലും അമർഷത്തിനിടയാക്കിയിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോച്യാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ ജി. സുധാകരൻ, സ്ഥാപനത്തിന്റെ വികസനത്തിനായി സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചു.
വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടർന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവന്നിരുന്നു. എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് എൽഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരൻ പദ്ധതിക്കെതിരായ നിലപാടുകൾക്കും അന്വേഷണ നടപടികൾക്കും നേതൃത്വം നൽകിയിരുന്നു.
കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ വിയോജിപ്പ് രേഖപ്പെടുത്തി.
മുൻപ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
District News
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ കന്നി ബജറ്റ് തീരത്തിനുണര്വേകുന്നതാണെന്ന് ആലപ്പുഴ രൂപത രാഷ്ട്രീയകാര്യസമിതി ചെയര്മാന് ഫാ. സേവ്യര്‍ കുടിയാംശേരി.
യുഡിഎഫ് സര്‍ക്കരിന്റെ കന്നി ബജറ്റ് കേരളത്തെ പുത്തന്‍ സാമ്പത്തിക സംവിധാനങ്ങളിലേക്കു നയിക്കും. തീരത്തെ ഇത്ര ഗൗരവമായി പരിഗണിച്ചു എന്നത് ശ്രദ്ധേയമാണ്. മിഷന് സമുദ്രയും സതേണ്‍ ഇക്കണോമിക് കോറിഡോറിലും ബ്ലു ഇക്കോണമിയുടെ മറ്റു പദ്ധതികളിലും തീരദേശവളര്ച്ചയ്ക്ക് സാധ്യതയുണ്ട്.
പക്ഷേ, ബജറ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ സംജാതമാകുന്ന പുതിയ സംവിധാനത്തില്‍ തൊഴില്‍ സാധ്യതയിലും പദ്ധതികളിലും മതിയായ റിസര്‍വേഷന്‍ മീന്പിടുത്തക്കാര്ക്കുണ്ടാകണം. ഇക്കാര്യത്തില്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത് പരിപൂർണമായും നടപ്പാക്കണം. ഒപ്പം ബ്ലൂ ഇക്കോണമിയുടെ പദ്ധതി നടത്തിപ്പില്‍ തീരദേശത്തിന്റെ ആശങ്കകള്‍ കണക്കിലെടുക്കണമെന്നും അതോടൊപ്പം ഈ മേഖലയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
District News
ആലപ്പുഴ: ലോക ഗിന്നസിൽ ഇടംനേടിയ അഞ്ച് കോടി രൂപ വിലമതിക്കുന്ന 340 ഗ്രാം തൂക്കമുള്ള ഡയമണ്ട് റിംഗ് കാണണമെങ്കിൽ ആലപ്പുഴ നഗരത്തിലെത്തണം. 24671 രത്നങ്ങൾ പതിച്ച ലോകത്തെ ആദ്യത്തെ മോതിരം 20 ജോലിക്കാർ ചേർന്ന് ആറുമാസം കൊണ്ടാണ് പണിതത്. മലപ്പുറത്ത് സ്വാ ഡയമണ്ടിലാണ് ഇതിന്റെ നിർമാണം. എന്നാൽ, ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജുവലറിയുടെ നവീകരിച്ച ഷോറുമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 22 വരെ പൊതുജനങ്ങൾക്ക് കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ച സ്ഥാനത്ത് മോതിരം പ്രദർശിപ്പിച്ചിട്ടുണ്ട്.
18 നാണ് മോതിരം മുല്ലയ്ക്കൽ നൂർ ജുവലറിയിൽ പ്രദർശനത്തിന് എത്തിച്ചത്. മോതിരം പ്രദർശനത്തിന് വെച്ചതോടെ ധാരാളം ആളുകൾ മോതിരം കാണുന്നതിനും മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും എത്തിത്തുടങ്ങി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ മോതിരം പ്രദർശനത്തിനായി എത്തിച്ചിരുന്നു. ആലപ്പുഴയിൽ ആദ്യമായിട്ടാണ് റിംഗ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
District News
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരൂർ പുത്തൻപറമ്പിൽ ഷൺമുഖനാ(60)ണ് മരിച്ചത്. ഒരാഴ്ച മുൻപ് കരൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. മറ്റൊരാളുടെ സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ മൂന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ചാണ് പരിക്കേറ്റത്.
ബൈക്ക് നിർത്താതെ പോകുകയും ചെയ്തു. പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ തങ്കമണി. മക്കൾ നീതു, മാതു. മരുമക്കൾ സോണി, ബിച്ചു.